റോമിലെ ചില പ്രധാനപ്പെട്ട സ്ഥലങ്ങളെയും വ്യക്തികളെയും അടിസ്ഥാനമാക്കിയുള്ള എളിയ ക്രിസ്തുമസ് ചിന്തകൾ ഇവിടെ പങ്കുവയ്ക്കുന്നു.
ലോകം മുഴുവൻ ക്രിസ്തുമസിനായി ഒരുങ്ങുകയാണ്. വർണ്ണശബളമായ ക്രിസ്മസ് ട്രീകളും നക്ഷത്രങ്ങളും കണ്ണുകൾക്ക് മിഴിവേകുന്നു. പുൽക്കൂടുകൾ വീടുകളുടെ മുമ്പിൽ ഒരുങ്ങുന്നു. എണ്ണൂറു വർഷങ്ങൾക്കുമുമ്പ് വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി തൻറെ ഉളളിൽ അനുഭവപ്പെട്ട ഒരു ആത്മീയുണർവ്വ് ലോകം മുഴുവനിലേക്കും വ്യാപിപ്പിച്ചു. ഫ്രാൻസിസ് മരിക്കുന്നതിനു മൂന്നു വർഷങ്ങൾക്ക് മുമ്പാണ് അത് സംഭവിച്ചത്.
തങ്ങളുടെ കൂടെ ക്രിസ്തുമസ് ആഘോഷിക്കണമെന്ന് വാശിപിടിച്ച ആത്മാർത്ഥ സുഹൃത്തും നാട്ടിലെ പ്രമുഖനും നല്ലവനുമായ ജൊവാന്നിയുടെ മുമ്പിൽ ഫ്രാൻസിസ് ഒരു നിബന്ധന വച്ചു. “ഞങ്ങൾ ഗ്രേച്ചോയിൽ യേശുവിന്റെ ജനനം ആഘോഷിക്കണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കിൽ, എനിക്കുവേണ്ടി ഞാൻ നിങ്ങളോട് പറയുന്നത് തയ്യാറാക്കുക: ബെത്‌ലഹേമിൽ ജനിച്ച ശിശുവിനെ പ്രതിനിധീകരിക്കുന്ന ഒരു പുൽക്കൂട് കാണാൻ ഞാൻ ആഗ്രഹിക്കുന്നു, എങ്ങനെയെങ്കിലും ആ ശിശു അനുഭവിച്ച ബുദ്ധിമുട്ടുകൾ എന്റെ ശാരീരിക കണ്ണുകളാൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ആ നവജാത ശിശുവിന് ആവശ്യമായിരുന്ന സാധനങ്ങളുടെ അഭാവം, അവനെ എങ്ങനെ ഒരു തൊട്ടിലിൽ കിടത്തിയെന്നും, കാളയ്ക്കും കഴുതയ്ക്കും ഇടയിൽ അവൻ എങ്ങനെ കിടന്നുറങ്ങിയെന്നും എനിക്ക് കാണണം“. അപ്രകാരം ഫ്രാൻസിസ് അസ്സീസ്സിയുടെ ആഗ്രഹപ്രകാരം ലോകത്തിലെ ആദ്യത്തെ ക്രിസ്തുമസ് പുൽത്തൊഴുത്ത് ഇറ്റലിയിലെ റിയേത്തി പ്രവിശ്യയയിലെ ഗ്രേച്ചോ എന്ന കൊച്ചു ഗ്രാമത്തിൽ 1223 ലെ ക്രിസ്തുമസ് ദിവസം ഒരുങ്ങി.
സത്യത്തിൽ, ഫ്രാൻസിസ് തൻറെ ഹൃദയത്തിലുളള ഈശോയുടെ പുൽക്കൂടിനെ ലോകത്തിന് കാണിച്ചു കൊടുക്കുകയായിരുന്നു.
ഹൃദയത്തിൽ പുൽക്കൂടൊരുങ്ങാതെ ഒരിക്കലും യഥാർത്ഥ ഒരു ക്രിസ്തുമസ് പുൽക്കൂടൊണ്ടാക്കുവാൻ സാധ്യമല്ല എന്ന സത്യവും ഫ്രാൻസിസ് അസ്സീസ്സി ലോകത്തെ പഠിപ്പിച്ചു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പുൽക്കൂടുകളിൽ ഈശോ ജനിച്ചിട്ടും അവൻ എന്റെ ഹൃദയത്തിൽ ജനിച്ചില്ലെങ്കിൽ എനിക്ക് എന്ത് പ്രയോജനം?" എന്ന് പ്രശസ്ത കവിഅലക്സാണ്ടർ പോപ്പ് അഭിപ്രായപ്പെട്ടതിൻറെ കാരണവും മറ്റൊന്നല്ല. ഈശോയുടെ പുൽക്കൂട് ഉണ്ടാക്കുവാൻ തുടങ്ങിയിട്ട് എണ്ണൂറു വർഷങ്ങൾ തികയുന്ന ഈ വർഷം ഏറ്റവും ഒരുക്കത്തോടെ ക്രിസ്തുമസ് പുൽക്കൂടുണ്ടാക്കാൻ ഏവർക്കും സാധിക്കട്ടെ.
--------------------------ഹൃദയവിശുദ്ധി--------------------------------
"ഹൃദയശുദ്ധിയുളളവർ ഭാഗ്യവാൻമാർ, അവർ ദൈവത്തെ കാണും" (മത്തായി 5:8)
മറ്റു ദിവസങ്ങളിലെ ചിന്തകൾ കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക