അധികാരത്തെ സേവനമായി കാണുന്ന ഫ്രാൻസിസ് മാർപാപ്പയെ, അമേരിക്ക അടിസ്ഥാനമാക്കിയുള്ള പ്രമുഖ ബിസിനസ് മാസികയായ 'ഫോബ്സ് മാസിക' ലോകത്തിലെ നാലാമത്തെ 'ശക്തനായ' വ്യക്തിയായി തെരഞ്ഞെടുത്തു.
ഫോബ്സ് മാസിക സർവേയിലൂടെ തെരഞ്ഞെടുത്ത, ലോകത്തിലെ 72 പ്രമുഖ വ്യക്തികളുടെ പട്ടികയിലാണ് ഫ്രാൻസിസ് മാർപാപ്പ നാലാമതായി ഇടം പിടിച്ചിരിക്കുന്നത്. റഷ്യൻ പ്രസിഡണ്ട് വ്ലാദമിർ പുട്ടിൻ,
അമേരിക്കൻ പ്രസിഡണ്ട് ബാരക്ക് ഒബാമ, ചൈനീസ് പ്രസിഡണ്ട് ക്സീ ജിൻപിങ്ങ് എന്നിവരുടെ പിൻപിലായാണ് ഫ്രാൻസിസ് പാപ്പയുടെ സ്ഥാനം. ലോകത്തിലെ 7.2 ബില്യണ്‍ ജനസംഖ്യയിൽ നിന്നാണ് 72 വ്യക്തികളെ ഫോബ്സ് മാസിക തെരഞ്ഞെടുത്തത്.
ആഗോള കത്തോലിക്ക സഭയുടെ നേതാവും റോമൻ രൂപതയുടെ ഇടയനുമായ ഫ്രാൻസിസ് മാർപാപ്പയുടെ ലാളിത്യവും, വത്തിക്കാനിലും കത്തോലിക്ക സഭയിലും അദ്ദേഹം കൊണ്ടുവരുന്ന മാറ്റങ്ങളും ലോകജനത ശ്രദ്ധാപൂർവം വീക്ഷിക്കുന്നു. സ്വന്തം ജീവിത മാതൃകയിലൂടെയും സന്ദേശങ്ങളിലൂടെയും ലോകജനതയെ ആകർഷിക്കുന്ന ഫ്രാൻസിസ് മാർപാപ്പയെ പത്തു മില്യൻ പേരാണ് സോഷ്യൽ നെറ്റ്‌വർക്കായ ട്വിറ്റെറിൽ പിൻതുടരുന്നത്.