മാനുഷിക വിലയിരുത്തലുകളെയും കണക്ക്കൂട്ടലുകളെയും കാറ്റില്‍ പറത്തിക്കൊണ്ട് ലോകത്തിൽ ഏറ്റവും രഹസ്യമായ് നടന്ന ആ തെരഞ്ഞെടുപ്പ് ഫലം മറനീക്കി പുറത്തുവന്നു, ബനടിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി, ആഗോള കത്തോലിക്കാ സഭയുടെ 266 -മത് മാര്‍പ്പാപ്പയായി ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജെന്‍റെിനയിലെ ബ്യൂണസ് ഐറിസ് രൂപതദ്ധ്യക്ഷനായ 76 വയസ്സുള്ള ഈശോ സഭക്കാരൻ കര്‍ദ്ദിനാള്‍ ജൊർജെ മാരിയോ ബർഗൊലിയൊ തെരഞ്ഞെടുക്കപെട്ടിരിക്കുന്നു. വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയോടുള്ള സ്നേഹവും ഭക്തിയും പ്രകടമാക്കികൊണ്ട് 'ഫ്രാൻസിസ്' എന്ന പേര് സ്വീകരിച്ചതോടെ ഇനി ഫ്രാൻസിസ് പാപ്പാ എന്നായിരിക്കും പുതിയ പാപ്പാ അറിയപ്പെടുക. അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പു വാർത്ത സൂചിപ്പിക്കുന്ന വെളുത്ത പുക സിസ്റ്റൈൻ ചാപ്പലിന്‍റെ ചിമ്മിനിയിൽ നിന്നും പുറത്തുവന്നത് കോണ്‍ക്ലെവിന്‍റെ രണ്ടാം ദിവസം വൈകുന്നേരത്തെ അവസാന വോട്ടിങ്ങിനു ശേഷമാണ്.
കര്‍ദ്ദിനാള്‍ സംഘത്തിലെ പ്രോട്ടോ ഡിക്കനായ കര്‍ദ്ദിനാള്‍ ജീന്‍ ലൂയിസ് ടോറന്‍ വിശുദ്ധ പത്രോസിന്‍റെ 265 -മത്പിന്‍ഗാമിയുടെ പേര് തെരഞ്ഞെടുപ്പിനു ശേഷം സെന്‍റ് പീറ്റെഴ്സ് ബസിലക്കയുടെ മട്ടുപ്പാവില്‍ നിന്നും വിശ്വാസികളുടെ മുമ്പാകെ പ്രഖ്യാപിച്ചപ്പോള്‍ ഒരു നിമിഷമെങ്കിലും ലോകമാധ്യമപ്രവർത്തകർ അമ്പരന്നു പോയിട്ടുണ്ടാകണം. തങ്ങള്‍ ഒരുമാസക്കാലമായി കഷ്ടപ്പെട്ട് തയ്യാറാക്കിയ മാര്‍പാപ്പയാകാന്‍ ഏറ്റവും സാധ്യത കല്‍പിച്ചിരുന്ന 12 കര്‍ദ്ദിനാള്‍മാരുടെ ലിസ്റ്റിൽ നിന്നും ആരെയും പരിശുദ്ധാത്മാവ് തെരഞ്ഞെടുത്തില്ല എന്ന സത്യം അവര്‍ തിരിച്ചറിഞ്ഞപ്പോള്‍ ഓരോ കത്തോലിക്ക വിശ്വാസിയും ദൈവത്തിന്‍റെ ആത്മാവിന്‍റെ സ്വരത്തിനു തങ്ങളുടെ ഇടയന്മാരായ കര്‍ദ്ദിനാള്‍മാര്‍ ചെവികൊടുത്തു എന്നതില്‍ അത്യധികം സന്തോഷിച്ചു.
ഇറ്റലിയിൽ നിന്നും അര്‍ജെന്‍റെിനയിലേക്ക് കുടിയേറിയ റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന മാരിയോ ജോസ് ബർഗൊലിയൊയുടെയും റെജിന മറിയയുടെയും 5 മക്കളിൽ ഒരുവനായി 1936 ഡിസംബർ മാസം 17-നു അര്‍ജെന്‍റെിനയിലെ ബ്യൂണസ് ഐറിസിൽ ജനിച്ച ഫ്രാൻസിസ് പാപ്പ കെമിസ്ട്രിയിൽ ഡിപ്ലോമ എടുത്തെങ്കിലും പിന്നിട് ഈശോ സഭ സെമിനാരിയിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു. 1969 ഡിസംബർ മാസം 13-നു വൈദിക പട്ടം സ്വീകരിച്ചു. ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ 1992-ല്‍ അദ്ദേഹത്തിനു ബ്യൂണസ് ഐറിസിലെ സഹായ മെത്രാൻ സ്ഥാനം നൽകി. 2011-ല്‍ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പയിൽ നിന്നും കര്‍ദ്ദിനാള്‍ പദവിയും സ്വീകരിച്ചു.
അഗാധമായ എളിമയോടെ മാര്‍പാപ്പ സ്ഥാനം ത്യാഗം ചെയ്ത ബനടിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് താനെന്നു സെന്‍റ് പീറ്റെഴ്സ് ബസിലക്കയുടെ മട്ടുപ്പാവില്‍ നിന്നും വിശ്വാസികളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലൂടെ ഫ്രാൻസിസ് പാപ്പ തെളിയിച്ചു. ആഴമായ പ്രാർത്ഥനാജീവിതവും എളിമയും സാഹോദര്യവും കുടികൊള്ളുന്ന ഒരു വ്യക്തിത്വത്തെ ലോകജനത പുതിയ പാപ്പായിൽ ദർശിച്ചു.
സെന്‍റ് പീറ്റെഴ്സ് ബസിലക്കയുടെ മട്ടുപ്പാവില്‍ നിന്നും വിശ്വാസികളെ അഭിസംബോധന ചെയ്തു കൊണ്ട് അവരുടെ പ്രാർഥനാശംസകൾക്കും തന്നെ തെരഞ്ഞെടുത്ത കര്‍ദ്ദിനാള്‍മാർക്കും ഇത്രയും നാള്‍ സഭയെ സധൈര്യം നയിച്ച ബനഡിക്ട് 16-ാമന്‍ പാപ്പാക്കും നന്ദി പറഞ്ഞതിന് ശേഷം തന്‍റെ മുൻഗാമിയായ ബനടിക്റ്റ് പാപ്പാക്കുവേണ്ടി പ്രത്യേകം പ്രാർത്തിക്കുവാനുംഅദ്ദേഹം മറന്നില്ല. തുടർന്ന് വിശ്വാസികളുടെ മുൻപിൽ വിനയത്തോടുകൂടി ശിരസ്സ് കുനിച്ചു തനിക്കു വേണ്ടി ദൈവത്തോട് പ്രാർത്തിക്കുവാൻ വിശ്വാസികളെ അദ്ദേഹം ക്ഷണിച്ചു. അതിനുശേഷമാണ് എല്ലാവർക്കും ഫ്രാൻസിസ് ഒന്നാമൻ മാര്‍പാപ്പ തന്‍റെ ആദ്യത്തെ ആശിർവ്വാദം നൽകിയത്. തന്‍റെ ലളിതമായ ജീവിതത്തിലൂടെ അര്‍ജെന്‍റെിനക്കാരുടെ പ്രീയപ്പെട്ടവനായി തീർന്ന കര്‍ദ്ദിനാള്‍ ജൊർജെ മാരിയോ ബർഗൊലിയൊ(ഫ്രാൻസിസ് പാപ്പ) താമസിക്കുന്ന വീട്ടിൽ വെറും രണ്ടു മുറികൾ മാത്രമാണുള്ളത്. ബ്യൂണസ് ഐറിസിൽ അദ്ദേഹം സഞ്ചാരത്തിനായി കൂടുതലും ആശ്രയിച്ചിരുന്നത് സാധാരണ ജനങ്ങളുടെ സഞ്ചാരമാർഗ്ഗമായ ബസും മേട്രോയുമാണ്.
പാവങ്ങളോടും രോഗികളോടും എന്നും സഹാനുഭൂതിയും സ്നേഹവും പുലർത്തുകയും സമൂഹത്തിലെ അതിക്രമങ്ങൾക്കും അനീതിക്കുമെതിരെ ശബ്ദമുയർത്തുകയും ചെയ്ത വ്യക്തിയാണ് ഫ്രാൻസിസ് പാപ്പാ. കര്‍ദ്ദിനാള്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപെട്ടപ്പോൾ അത് ആഘോഷിക്കുവാൻ അര്‍ജെന്‍റെിനക്കാര്‍ ആരും റോമിലേക്ക് വരേണ്ടെന്നും പകരം അതിനു ചെലവാകാവുന്ന പണം പാവങ്ങൾക്ക് കൊടുക്കണമെന്നും അദ്ദേഹം റോമിലേക്ക് പോരുന്നതിനു മുൻപേ തന്നെ അറിയിച്ചു ലോകത്തിനു മുഴുവൻ മാതൃകയായി. ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പയുടെ തെരഞ്ഞെടുപ്പു കത്തോലിക്ക സഭയുടെ ചരിത്രത്തിൽ തന്നെ കുറെയധികം മാറ്റങ്ങൾക്കു തുടക്കം കുറിച്ചിരിക്കുന്നു. മാര്‍പാപ്പ സ്ഥാനത്തെത്തുന്ന ആദ്യ ഈശോ സഭക്കാരൻ, ആദ്യ അര്‍ജെന്‍റെിനക്കാരൻ എന്നീ സുപ്രധാനമായ മാറ്റങ്ങൾ ഇതിനോടകം സഭയിൽ ഉണ്ടായി കഴിഞ്ഞു. കുടാതെ 741-ല്‍ ദിവ്യംഗതനായ സിറിയയിൽ നിന്നുള്ള ഗ്രിഗറി മൂന്നാമന്‍ മാര്‍പാപ്പക്ക് ശേഷം പത്രോസിന്‍റെ സിംഹാസനത്തിൽ എത്തുന്ന യൂറോപ്പിന് പുറത്തു നിന്നുള്ള ആദ്യ പാപ്പയാണ് ഫ്രാൻസിസ് ഒന്നാമൻ മാര്‍പാപ്പ. .
2005-ലെ കൊണ്ക്ലെവിൽ ഫ്രാൻസിസ് പാപ്പ രണ്ടാം സ്ഥാനത്ത് എത്തിയായിരുന്നുവെന്നാണു ഇറ്റാലിയൻ പത്രം 'Stampa' റിപ്പോർട്ട് ചെയ്യുന്നത്. സ്പാനിഷ്, ഇറ്റാലിയൻ, ജർമ്മൻ എന്നീ ഭാഷകളിൽ അദ്ദേഹത്തിന് നൈപുണ്യമുണ്ട്.
ഫ്രാൻസിസ് പാപ്പ, കര്‍ദ്ദിനാള്‍ ആയിരുന്നപ്പോൾ വത്തിക്കാൻ കൂരിയയിൽവഹിച്ചിട്ടുള്ള പദവികൾ.
- Member of the Congregation for Divine Worship and the Discipline of the Sacraments
- Member of the Congregation for the Clergy
- Member of the Congregation for Institutes of Consecrated Life and Societies of Apostolic Life
- Member of the Pontifical Council for the Family
- Member of the Commission for Latin America
കടപ്പാട് :la stampa, wikipedia
✍️മാത്യു (ജിന്റോ) മുര്യങ്കരിച്ചിറയിൽ